ജീവിതഭാരം

പാര്‍ത്തിരുന്നു ബഥാന്യയെന്നൊരു ചെറു ഗ്രാമമതില്‍
മാര്‍ത്തയെന്ന ദൈവഭക്തയാകുമൊരു സ്ത്രീ
ഏതോ പകരുന്ന വ്യാധി മൂലം മാതാപിതാക്കളും
പതിയുമാ വനിതയ്ക്ക് നഷ്ടമായി ഹാ

ജീവിക്കുന്നതെന്തിന്നായി എന്ന്‍ സ്വയം ചോദിച്ചവള്‍
ജീവിതത്തിന്നര്‍ത്ഥമേതുമില്ലാതെയായി
കൂടപ്പിറപ്പുകളാകും മറിയയ്ക്കും ലാസറിനും
അഭയമായ്‌ നാള്‍കള്‍ നീക്കി സാധു യുവതി

മൂന്നു വയറുകള്‍ക്ക് വേണ്ടാഹാരവും മേനി മറയ്
ക്കുവാന്‍ വേണ്ട വസ്ത്രവും കിടക്കാനിടവും
തേടി നിരാലംബയാകും മാര്‍ത്ത വെളുത്തന്തിയോളം
കഠിനാധ്വാനത്തില്‍ നാള്‍കള്‍ കഴിച്ചു പോന്നു

ജീവിതത്തിന്‍ ഭാരം ദുസ്സഹമായ് തീര്‍ന്ന നാള്‍കളൊന്നില്‍
ജീവിതമൊടുക്കാന്‍ പോലും വാഞ്ചിച്ചു പോയി
ആയിടയ്ക്കാ ഗ്രാമമത്തില്‍ ആഗതനായ് യേശുദേവന്‍
ദിവ്യവചസ്സുകള്‍ മാര്‍ത്തയ്ക്കാശ്വാസമേകി

ചുറ്റും നോക്കിന്‍ പറവകള്‍ എവ്വിധം ജീവിച്ചിടുന്നു
സ്വര്ഗ്ഗതാതന്‍ അവയ്ക്കായി കരുതിടുന്നു
പ്രിയമകളാകും നിനക്കായി താതന്‍ കരുതുന്നു
ദിവ്യകരങ്ങളില്‍ സ്വയമേല്‍പ്പിച്ചാലും നീ

നിരാശ തന്‍ തീവെയിലില്‍ വാടിയതാം ജീവിതമൊ
രിക്കല്‍ക്കൂടെ തളിര്‍ത്തുപൂത്തെരാശ്ചര്യം
മറ്റൊരിക്കലെത്തി വീണ്ടും യേശുദേവന്‍ ബഥാന്യയില്‍
സന്ദര്‍ശിച്ചാന്‍ കാരുണ്യത്തോടച്ചെറുവീടും

ഏവ്വിധത്തിലേശുദേവനെ സല്‍ക്കരിച്ചിടേണ്ടു താന്‍
എന്ന്‍ മനസിലോര്‍ത്തേറെ ആധി പൂണ്ടവള്‍
ഗുരുവിനെ ദര്‍ശിപ്പാനും മൊഴികള്‍ ശ്രവിക്കുവാനും
വന്നുകൂടിയ ജനത്തിന്‍ നടുവിലായി
സഹോദരി മറിയയും ഇരിപ്പത് കണ്ടു മാര്‍ത്ത
കോപിഷ്ഠയായ് ഗുരുവോടിവ്വിധത്തിലോതി
ജോലിയേറെയുണ്ടിവിടെ ചെയ് വാനോ ഞാനൊരാള്‍ മാത്രം
സഹായിപ്പാന്‍ മറിയയോടാജ്ഞാപിക്കില്ലേ

ശാന്തി തുളുമ്പും വദനം മാര്‍ത്തയ്ക്ക് നേരെ തിരിച്ച്
ശാന്തമായി ഗുരുവുര ചെയ്താനിവ്വിധം:
അറിയുന്നേന്‍ നിന്നെ നന്നായ് ദൈവവും അറിഞ്ഞിടുന്നു
ഭാരമേറെ വഹിക്കുന്നു ജോലിയുമേറെ

കരുത്തുള്ള മനമൊന്നാണാവശ്യമിപ്പോള്‍ നിനക്ക്
ജീവിതയാത്രയില്‍ തളരാതെ നീങ്ങുവാന്‍
മാനസമൊരല്‍പ്പനേരം ശാന്തമാക്കി വച്ചുകൊണ്ടും
മറിയയെപ്പോല്‍ മറ്റെല്ലാം മറന്നുകൊണ്ടും

സര്‍വ്വഭാരങ്ങളും സ്വര്‍ഗ്ഗതാതന്‍ മുമ്പില്‍ സമര്‍പ്പിച്ചും
സ്വതന്ത്രയായിടൂ സ്വയം പ്രിയ സോദരീ

No comments:

Post a Comment